ന്യൂഡെൽഹി :ഇന്ന് നരേന്ദ്രമോദിയും ജോ ബൈഡന്നും വെര്‍ച്വല്‍ കൂടിക്കാഴ്ച്ച നടത്തും.പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഇന്ന് ചര്‍ച്ച നടത്തും. വെര്‍ച്വലായാണ് കൂടിക്കാഴ്ച്ച. ഇരു രാജ്യങ്ങളും തമ്മിലുളള സഹകരണം ശക്തമാക്കുന്നതിനും ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനും വേണ്ടിയാണ് യോഗം ചേരുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയത്. റഷ്യ യുക്രെയ്ന്‍ യുദ്ധം, കോവിഡ് സാഹചര്യം തുടങ്ങിയ വിഷയങ്ങളാകും ഓണ്‍ലൈന്‍ യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് നേതാക്കളുടെ ചര്‍ച്ച. നാളെയാണ് ഇന്ത്യ അമേരിക്ക പ്രതിരോധ വിദേശകാര്യ മന്ത്രിമാരുടെ യോഗം തുടങ്ങുക. മാര്‍ച്ചില്‍ ക്വാഡ് നേതാക്കള്‍ക്കൊപ്പമായിരുന്നു നരേന്ദ്ര മോദിയും ജോ ബൈഡനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യയും അമേരിക്കയും തമ്മിലുളള സാമ്പത്തിക സഹകരണം ശക്തമാക്കുക, ഇരു സര്‍ക്കാരുകളും ജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്നിവയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ലോകത്തെ നിശ്ചലമാക്കിയ കൊറോണ മഹാമാരി, കാലാവസ്ഥാ വ്യതിയാനം, ആഗോള സാമ്പത്തിക വ്യവസ്ഥ ശക്തിപ്പെടുത്തല്‍, അന്താരാഷ്ട്ര നിയമങ്ങളില്‍ തടസ്സങ്ങള്‍ ഇല്ലാതാക്കുക, ജനാധിപത്യം, ഇന്തോ-പസഫിക് മേഖലകളുടെ വികസനം എന്നിവയും യോഗത്തില്‍ മുഖ്യ ചര്‍ച്ചയാകും.യുക്രൈന്‍ -റഷ്യ ആക്രമണങ്ങളെ സംബന്ധിച്ച് ഇരു രാജ്യങ്ങളും നിര്‍ണായത നിലപാട് സ്വീകരിക്കും എന്നും വിവരമുണ്ട്.