ചെന്നൈ:അഞ്ച് ദിവസത്തെ ദുബായ് സന്ദർശനം പൂർത്തിയാക്കി തമിഴ്നാട് മുഖ്യമന്ത്രി തിരികെയെത്തുമ്പോള്‍ 6100 കോടി രൂപയുടെ നിക്ഷേപമാണ് തമിഴ്നാട്ടിലേക്ക് എത്തുന്നത്. 14,700 പേർക്ക് ഇതിലൂടെ ജോലി ലഭിക്കും.ആറ് വ്യവസായ സ്ഥാപനങ്ങളുമായി 6100 കോടി രൂപയുടെ നിക്ഷേപ കരാറുകൾക്കാണ് ഒപ്പുവച്ചിരിക്കുന്നത്. പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലിയുടെ ലുലൂ ഗ്രൂപ്പുമായി 3500 കോടി രൂപയുടെ നിക്ഷേപ- സംരംഭ പദ്ധതി കരാർ സ്റ്റാലിൻ ഒപ്പിട്ടു. ഷോപ്പിങ് മാൾ, ഹൈപ്പർ മാർക്കറ്റ്, ഫുട് ലോജിസ്റ്റിക് പാർക്ക് എന്നിവയാണ് തമിഴ്നാട്ടിൽ ലുലു ഗ്രൂപ്പ് ആരംഭിക്കുന്നത്. നിക്ഷേപകരെ ആകർഷിക്കാൻ ദുബായിലെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, അവസരങ്ങൾ സമൃദ്ധമായി ലഭ്യമാണെന്ന് പറഞ്ഞുകൊണ്ട് വ്യവസായ മേധാവികളെയും വ്യവസായ പ്രമുഖരെയും സംസ്ഥാനത്ത് നിക്ഷേപിക്കാൻ ക്ഷണിച്ചു. അതിന്റെ അടിസ്ഥാനത്തിൽനോബിൾ സ്റ്റീലുമായി 1,000 കോടി രൂപയ്ക്കും ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഷറഫ് ഗ്രൂപ്പ്, വൈറ്റ് ഹൗസ് ടെക്‌സ്റ്റൈൽസ് എന്നിവയുമായി 500 കോടി രൂപ വീതവും ട്രാൻസ്‌വേൾഡുമായി 100 കോടി രൂപയ്ക്കും ധാരണാപത്രം ഒപ്പുവച്ചതായി. ചെന്നൈയിലെത്തിയ ശേഷം സ്റ്റാലിൻ പറഞ്ഞു. ഈ കരാറുകളിലൂടെ 14,700 പേർക്ക് ജോലി ലഭിക്കുമെന്നും യാത്ര വിജയകരമായിരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിൽ മുതിർന്ന മന്ത്രിമാർ ചേർന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.ദുബായിൽ നിന്നും അബുദാബിയിൽ നിന്ന് നിക്ഷേപം ആകർഷിക്കുന്നതിനുള്ള നടപടികൾ ഗൈഡൻസ് ബ്യൂറോ വഴി തുടരും. മുൻ എഐഎഡിഎംകെ സർക്കാരുകൾ ഒപ്പുവച്ച കരാറുകൾ വെറും കലടാസ് വള്ളങ്ങളായെന്ന് സ്റ്റാലിന്‍ പരിഹസിച്ചു. തന്‍റെ സർക്കാര്‍ ഒപ്പുവച്ച കരാറുകൾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഡാഷ്‌ബോർഡിലൂടെ നിരീക്ഷിക്കുമെന്നും അതിന്‍റെ കാര്യക്ഷമമായ പുരോഗതി ഉറപ്പുവരുത്തുമെന്നും സ്റ്റാലിൻ പറഞ്ഞു. ഷെഡ്യൂളിന് മുമ്പായി ബിസിനസ്സ് ആരംഭിക്കുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബായിലും അബുദാബിയിലും നല്‍കിയ ഗംഭീര സ്വീകരണത്തിന് തമിഴ് പ്രവാസികൾക്ക് സ്റ്റാലിൻ നന്ദി പറഞ്ഞു.