1987-ൽ ദുബായിലെ ഒരൊറ്റ ക്ലിനിക്കിൽ നിന്ന് ആരംഭിച്ച ഡോ. ആസാദ് മൂപ്പന്റെ ആതുരസേവനം ഇന്ന് 8 രാജ്യങ്ങളിൽ എത്തി നിൽക്കുകയാണ്. മാത്രമല്ല ഇന്ത്യയിലെയും ഗൾഫിലെയും ഏറ്റവും വലിയ ആതുര സേവന ശൃംഖലകളിൽ ഒന്നാണ് ഡോ. മൂപ്പന്റെ പ്രസ്ഥാനം
കേരള ചരിത്രത്തിന്റെ ഏടുകള്‍ പരതിയാല്‍ വെട്ടത്തുനാട് രാജകുടുംബത്തിന്റെ അധികാര പരിധിയില്‍ പെട്ടിരുന്ന, മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി എന്ന ഭൂവിഭാഗത്തിന്റെ സ്ഥാനം അത്ര ചെറുതല്ല. അതിനു കാരണം വെട്ടത്തുനാട് രാജാവിന്റെ മന്ത്രിമാരുടെ പേരും പ്രശസ്തിയുമാണ്.
മൂപ്പന്മാര്‍ എന്ന അധികാര നാമത്തില്‍ അറിയപ്പെട്ടിരുന്ന, മന്ത്രിമാരായിരുന്നു ഡോ. ആസാദ് മുപ്പന്റെ പൂര്‍വ്വീകര്‍. രാജാധിപത്യത്തില്‍ നിന്നും ജനാധിപത്യത്തിലേക്ക് ഭാരതം മാറി മറിഞ്ഞപ്പോള്‍
രാജവംശങ്ങളും നാടുവാഴികളും, അവരുടെ മന്ത്രിമാരും ചരിത്രത്തിന്റെ തിരുശേഷിപ്പുകളായി എന്നാല്‍ മൂപ്പന്‍മാര്‍ മാത്രം ഡോ. ആസാദ് മൂപ്പന്‍ എന്ന ക്രാന്തദര്‍ശിയുടെ നേതൃത്വത്തില്‍ ലോകാധിപത്യത്തിലേയ്ക്ക് ഉയര്‍ന്നു വന്നു.
ചരിത്രം ആരംഭിയ്ക്കുന്നത്
1952 ൽ ആണ്.
മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് കൽപകഞ്ചേരി എന്ന ഗ്രാമത്തിൽ സ്വാതന്ത്ര്യസമര സേനാനിയും ,കർഷകനും, വ്യാപാരിയുമൊക്കെയായ അഹമ്മദ് ഉണ്ണി മൂപ്പന്റെ (എം.എ. മൂപ്പൻ) യും, കള്ളിയത്ത് കുടുംബാംഗമായ ആയിഷയുടെയും മകനായിട്ടായിരുന്നു പത്മശ്രീ. ഡോ.ആസാദ് മൂപ്പന്റെ ജനനം.
കുട്ടിക്കാലത്ത് വീട്ടുകാർ സ്നേഹത്തോടെ ബാവ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. പിന്നിട് സ്കൂൾ പ്രവേശന സമയത്ത് രജിസ്റ്ററിൽ ചേർക്കാൻ അധ്യാപകർ പേരു ചോദിച്ചപ്പോൾ അദ്ദേഹം തന്റെ പേർ ആസാദ് എന്നു പറയുകയായിരുന്നു. അങ്ങനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി സ്വന്തം പേരിടാനുള്ള ഭാഗ്യം ആസാദ് മൂപ്പന് ലഭിച്ചു. ഇളയ പുത്രനായതിനാൽ, പിതാവിന്റെ സ്നേഹലാളനങ്ങൾ ആവോളം കിട്ടി ആസാദിന്. കുഞ്ഞുന്നാളിൽ തന്നെ പിതാവ് പെരുക്കപ്പട്ടിക പഠിപ്പിച്ച് കണക്കിൽ കേമനാക്കി. കച്ചവടത്തിലെ കണക്കുകൾ എഴുതാൻ അദ്ദേഹം അവനെ ആശ്രയിച്ചു. പിതാവിന് പത്രം വായിച്ചു കേൾപ്പിക്കേണ്ട ചുമതലയും കുഞ്ഞ് ആസാദിനായിരുന്നു.
അങ്ങനെ ലോക കാര്യങ്ങൾ പലതും ചെറുപ്രായത്തിൽ തന്നെ അദ്ദേഹം വായിച്ചറിഞ്ഞു. ഇതിനിടെ, കൽപകഞ്ചേരി ഗവ. ഹൈസ്കൂളിൽ വിദ്യാർത്ഥികൾ സമരവുമായി ഇറങ്ങിയപ്പോൾ ഏഴാം ക്ലാസുകാരനായ ആസാദും അവരോടൊപ്പം ഇറങ്ങി. നാട്ടിലെ പ്രമാണി കൂടിയായ പിതാവ് ഇതോടെ, മകനെ കോഴിക്കോട്ടേക്ക് നാടുകടത്തി.
എട്ടാം ക്ലാസ് മുതൽ കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്കൂളിലായിരുന്നു പഠനം. ആ കാലം ആസാദിന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവായി.
കൽപകഞ്ചേരിക്ക് അപ്പുറത്തെ ലോകം കാണാനും ഇംഗ്ലീഷിൽ പ്രാവീണ്യം നേടാനുമൊക്കെ സെന്റ് ജോസഫ്‌സിലെ പഠനം അവനെ പ്രാപ്തനാക്കി. ആസാദ് പത്താം ക്ലാസിൽ പഠിക്കുന്ന കാലത്ത് പിതാവ് മരിച്ചു. മകനെ ഡോക്ടറാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പിതാവിന്റെ ആഗ്രഹ സഫലികരണത്തിനായി ആസാദ് നന്നായി പഠിച്ചു മുന്നേറി.എന്നാൽ പത്താം ക്ലാസ് പൂർത്തിയാക്കി കോഴിക്കോട് ഫറോക്ക് കോളേജിൽ പ്രീഡിഗ്രിക്ക് ചേർന്നതോടെ കഥ മാറി. അവിടെ, എസ്.എഫ്.ഐ. യിൽ ചേർന്ന് രാഷ്ട്രീയം കളിച്ചു നടന്നതോടെ എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള മാർക്ക് ഇല്ലാതെയായി. അതോടെ, ഫറോക്കിൽ തന്നെ ബിരുദത്തിന് ചേർന്നു. നല്ല മാർക്കു നേടണമെന്ന വാശിയോടെ ആയിരുന്നു പഠനം.
നല്ല മാർക്കോടെ ബിരുദം പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്സിന് പ്രവേശനം നേടി.
മെഡിസിൻ പഠനകാലത്ത് ഹോമിയോ വിദ്യാർത്ഥികളെ മെഡിക്കൽ കോളജിൽ പഠിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രക്ഷോഭത്തിന് ആസാദ് മൂപ്പൻ നേതൃത്വം നൽകി, സമര നായകനുമായി.
എം.ബി.ബി.എസ്. പൂർത്തിയാക്കിയ ശേഷം അവിടെ നിന്ന് ജനറൽ മെഡിസിനിൽ എം.ഡി.യും കരസ്ഥമാക്കി.
തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ അധ്യാപകനായി ചേർന്നു.
പിന്നീട്, ഡൽഹി സർവ കലാശാലയിൽ നിന്ന് ഉപരിപഠനം നടത്തി. അപ്പോഴും പാരമ്പര്യമായി കിട്ടിയ ദയയും, കാരുണ്യവും, സഹജീവികളോടുള്ള സഹാനുഭൂതിയും അദ്ദേഹം കൈവിട്ടിരുന്നില്ല എന്നു മാത്രമല്ല, അത് തന്റെ ഉത്തരവാദിത്വ മാണെന്ന് അദ്ദേഹം തിരിച്ചറിയുകയും ചെയ്തു.
അത്തരത്തിൽ ഒരു സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായി നാട്ടിലെ ഒരു സ്ഥാപനത്തിന്റെ പിരിവിനു വേണ്ടിയാണ്, സുഹൃത്തുക്കൾക്കൊപ്പം യു.എ.ഇ.യിലേക്ക് പോയത്.
സുഹൃത്തായ ഡോ. അലിയെ അവിടെ കണ്ടുമുട്ടിയത് ആസാദ് മൂപ്പന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി. അജ്മാനിൽ സ്വന്തം ക്ലിനിക്കിലേക്ക് ഒരു ഡോക്ടറെ നോക്കുകയായിരുന്ന ഡോ. അലി, ആസാദ് മൂപ്പനെ തന്റെ ക്ലിനിക്കിലേക്ക് ക്ഷണിച്ചു.
നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം ഒട്ടേറെ ആലോചനകൾക്ക് ശേഷം, കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് അഞ്ച് വർഷത്തെ അവധിയെടുത്ത് ദുബായിലേക്ക് വിമാനം കയറി. അങ്ങനെ, 87- ൽ ദുബായിക്ക് സമീപം അജ്മാനിൽ ഡോ. അലിയുടെ ക്ലിനിക്കിൽ ചേർന്നു. ഡോ. മൂപ്പന്റെ കഴിവും ശേഷിയും തിരിച്ചറിഞ്ഞ ഡോ. അലി, അദ്ദേഹത്തെ ദുബായിയിലേക്ക് മാറാൻ ഉപദേശിച്ചു. സ്വന്തമായി ക്ലിനിക്ക് തുടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഏതാനും വർഷങ്ങൾ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങാനിരുന്ന മൂപ്പന്, സ്വന്തമായി ഒരു സംരംഭം എന്നത് ആലോചനയിൽ പോലും ഉണ്ടായിരുന്നില്ല.
ഒടുവിൽ ഡോ. അലിയുടെ നിർബന്ധത്തിനു വഴങ്ങി ദുബായിയിൽ ഒരു ഫ്ളാറ്റിന് താഴെ അൽ-റഫ ക്ലിനിക് എന്ന പേരിൽ. 87 ഡിസംബറിൽ ചെറിയൊരു ക്ലിനിക്കിന് തുടക്കമിട്ടു.
ചുരുങ്ങിയ കാലം കൊണ്ട് നാട്ടിൽ തന്നെ നല്ല പേരുള്ള ഡോക്ടറായി മാറിയ മൂപ്പനെ തേടി, പലരും ദുബായിയിലെ ക്ലിനിക്കിലെത്തി. വലിയ വരുമാനമൊന്നുമില്ലാത്ത ഗൾഫിലെ തൊഴിലാളികളാണ് ക്ലിനിക്കിൽ ചികിത്സ തേടി വന്നവരിലേറെയും; ഭൂരിഭാഗവും മലയാളികൾ.
രാവിലെ എട്ട് മുതൽ രാത്രി 12 വരെ അദ്ദേഹം രോഗികളെ നോക്കി. ക്ലിനിക്കിലേക്ക് വരുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ദിനംപ്രതി 100-120 പേർ വരെയെത്താൻ തുടങ്ങി. തിരക്കു കൂടിയപ്പോൾ കൂടുതൽ ഡോക്ടർമാരെ
നിയമിച്ചു.
ഓരോ വർഷം കഴിയുമ്പോഴും അടുത്ത വർഷം നാട്ടിലേക്ക് മടങ്ങാമെന്നായി ഡോ. മൂപ്പൻ. പക്ഷേ, ഇതിനിടയിൽ ഡോക്ടറും ഭാര്യയും മക്കളുമൊക്കെ പതിയെ ദുബായ് എന്ന സ്വപ്ന നഗരത്തെ ഇഷ്ടപ്പെടാൻ തുടങ്ങി. അഞ്ച് വർഷം കഴിഞ്ഞപ്പോൾ, ദുബായിയിൽ തന്നെ മറ്റൊരു ക്ലിനിക്ക് കൂടി ആരംഭിച്ചു. ഒപ്പം, ഫാർമസിയും. ക്ലിനിക്കുകളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ഓരോ ക്ലിനിക്കിനും വേറെ വേറെ പേരായിരുന്നു. ചില ക്ലിനിക്കുകൾ പരാജയപ്പെട്ടത് തിരിച്ചടിയായി. പക്ഷേ, അതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട്, ഡോ. മൂപ്പൻ മുന്നേറിക്കൊണ്ടിരുന്നു.
അവധിക്ക് നാട്ടിലെത്തുമ്പോഴൊക്കെ മലബാറിൽ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്ന ഒരു ആസ്പത്രി വേണമെന്ന ചിന്ത വളരാൻ തുടങ്ങി. മലബാറിൽ നിന്ന് പലരും ചികിത്സ തേടി അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്ന സമയമായിരുന്നു അത്. അത്യാധുനിക ചികിത്സാ സൗകര്യം നാട്ടിൽ തന്നെ ലഭ്യമാക്കുക, എന്ന ലക്ഷ്യത്തിൽ ആണ്, കോഴിക്കോട്ട് 2001-ൽ മിംസ് ഹോസ്പിറ്റൽ തുടങ്ങിയത്. സമാന മനസ്കരായ ഒട്ടേറെ പേരുടെ പങ്കാളിത്തത്തോടെയാ ണ് മിംസിന് തുടക്കമിട്ടത്.
ഉന്നത നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതോടൊപ്പം, വിദേശങ്ങളിലുള്ള മലയാളി ഡോക്ടർമാരിൽ പലരേയും നാട്ടിലേക്ക് തിരിച്ചു കൊണ്ടു വരാനും ആ ഉദ്യമത്തിലൂടെ സാധിച്ചു. സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് കുറഞ്ഞ ചിലവിൽ ചികിത്സ ലഭ്യമാക്കാനായുള്ള പദ്ധതിയും മിംസിൽ ആവിഷ്കരിച്ചു. ലാഭത്തിന്റെ അഞ്ച് ശതമാനം ഇത്തരത്തിൽ വിനിയോഗിക്കുന്നു
ഇതിനിടെ, മിംസിന്റെ വികസനത്തിനായി കൂടുതൽ പണം ആവശ്യമായി വന്ന അവസരങ്ങളിലെല്ലാം,
ഡോ. മൂപ്പൻ തന്നെ മുതൽ മുടക്കാൻ മുന്നോട്ടുവന്നു.
2007-ൽ ഗ്രൂപ്പിന് കീഴിലുള്ള എല്ലാ ആസ്പത്രികളും ക്ലിനിക്കുകളും ആസ്റ്റർ എന്ന ഒരൊറ്റ ബ്രാൻഡിന് കീഴിലാക്കി. മിംസും അതോടെ, ആസ്റ്റർ ഡി.എം. ഹെൽത്ത് കെയറിന്റെ അനുബന്ധ സംരംഭമായി മാറി. ഇതിനു പിന്നാലെ, പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഇന്ത്യ വാല്യു ഫണ്ട് അഡ്വൈസേഴ്‌സ് (ഐ.വി.എഫ്.എ.) മൂലധന നിക്ഷേപവുമായി എത്തി. കമ്പനിക്ക് മൊത്തത്തിൽ 450 കോടി രൂപ മൂല്യനിർണയം നടത്തി 26 ശതമാനം ഓഹരികളാണ് അവർ സ്വന്തമാക്കിയത്. ഈ ഫണ്ട് എത്തിയതോടെ, കമ്പനിയുടെ വളർച്ച വേഗത്തിലായി. ഇതോടെ, ആസ്പത്രി ശൃംഖല ഇന്ത്യയിലും ശക്തിപ്പെടുത്തി.
2012-ൽ 500 കോടി രൂപയുടെ നിക്ഷേപവുമായി മറ്റൊരു പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ഒളിമ്പസ് ക്യാപ്പിറ്റൽ കൂടിയെത്തി. കമ്പനിക്ക് 1,800 കോടി രൂപ മൂല്യം കണക്കാക്കിയായിരുന്നു, അന്നത്തെ നിക്ഷേപം.
ഇന്ന് ഇന്ത്യ, യു.എ.ഇ , ഖത്തർ, ഒമാൻ, ബഹ്‌റൈൻ, സൗദി അറേബ്യ, ജോർദ്ദാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലായി 27 ആസ്പത്രികളും 118ക്ലിനിക്കു കളും 323 ഫാർമസികളും അടങ്ങുന്നതാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ശൃംഖല.
കേരളത്തിൽ കോഴിക്കോട് മിംസ്, കോട്ടയ്ക്കൽ മിംസ്, കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി എന്നിവയ്ക്ക് പുറമെ, വയനാട് വിംസ് മെഡിക്കൽ കോളേജിന്റെ ഭാഗമായ ആസ്പത്രിയുടെ നടത്തിപ്പും നിർവഹിക്കുന്നു. കണ്ണൂരിൽ 200 കിടക്കകളുള്ള ആസ്പത്രിയുടെ നിർമാണം പുരോഗമിക്കുകയാണ്.
തിരുവനന്തപുരത്ത് ആക്കുളത്തിനടുത്ത് 600 കിടക്കകളുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നിർമാണം ഉടൻ തുടങ്ങും. ഇന്ത്യയിൽ കേരളത്തിനു പുറമെ, കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ആസ്റ്ററിന് സാന്നിധ്യമുണ്ട്.
ഗൾഫ്, ഇന്ത്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലായി 18,750 പേർക്ക് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ നിലവിൽ തൊഴിലവസരമൊരുക്കുന്നുണ്ട്. ഇതിൽ 2,305 ഡോക്ടർമാരും ആറായിരത്തിലേറെ നഴ്‌സുമാരും പെടും. ദിനംപ്രതി 50,000-ത്തോളം പേർക്കാണ് ഗ്രൂപ്പ്, ആതുര സേവനം ഒരുക്കുന്നത്.
ഇന്ന് ഇന്ത്യയിലെയും ഗൾഫിലെയും ഏറ്റവും വലിയ ആതുര സേവന ശൃംഖലകളിൽ ഒന്നായി ഡോ. മൂപ്പന്റെ പ്രസ്ഥാനം വളർന്നിട്ടുണ്ട്. പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) യിലൂടെ ഏതാണ്ട് 1,500 കോടി രൂപ സമാഹരിക്കാനുള്ള ഒരുക്കത്തിലാണ് ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ.
ഐ.പി.ഒ. വിജയകരമായി പൂർത്തിയാകുന്നതോടെ വിപണിമൂല്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ആസ്പത്രി ശൃംഖലയായി ആസ്റ്റർ മാറും.
മൂന്നു പതിറ്റാണ്ടിലെത്തി നിൽക്കുന്ന സംരംഭക ജീവിതത്തിൽ ഡോ. ആസാദ് മൂപ്പൻ പഠിച്ച പാഠങ്ങൾ അനവധിയാണ്.
പണ്ട് ആരോഗ്യ പരിപാലനത്തെ ക്കുറിച്ചും , രോഗികളെക്കുറിച്ചും, അസുഖങ്ങളെ കുറിച്ചും ഒക്കെയായിരുന്നു മീറ്റിങ്ങുകളിൽ കൂടുതൽ കേട്ടിരുന്നത്.
ഇപ്പോൾ കോടികളുടെ കണക്കുകൾ മാത്രമേ കേൾക്കാനുള്ളൂ എന്ന് ; എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കി ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിൽ പരിശീലനത്തിനെത്തിയ ഇളയ മകൾ ഡോ. സെബ, കമ്പനിക്കുള്ളിലെ ഏതാനും മീറ്റിങ്ങുകളിൽ പങ്കെടുത്ത ശേഷം പിതാവിനോട് പറഞ്ഞു:
മകളുടെ ആ വാക്കുകൾ വലിയ ഉൾക്കാഴ്ച നൽകുന്നതായിരുന്നു എന്ന് ഡോ. ആസാദ് മൂപ്പൻ പറയുന്നു.
അതിന്റെ ഫലമായി സുപ്രധാന യോഗങ്ങളിൽ ഡോക്ടർമാരുടെ സാന്നിധ്യം ഉറപ്പാക്കി, ആരോഗ്യ പരിപാലന മേഖലയിലെ ഗുണ നിലവാരം ഉയർത്തുന്നതിനും സുരക്ഷ ശക്തിപ്പെടുത്തുന്നതിനു മൊക്കെയുള്ള നിർദ്ദേശങ്ങൾക്ക് യോഗങ്ങളിൽ പ്രാധാന്യം കൊണ്ടുവരാൻ തുടങ്ങി. ആതുര സേവനം പോലൊരു ബിസിനസ്സിൽ ലാഭം
ഉപോത്പന്നം മാത്രമാണ്. മറ്റുള്ളവരെ കേൾക്കാൻ തയ്യാറായാലേ ഇത്തരം ചിന്തകളും ഉൾക്കാഴ്ചകളും കൊണ്ടു വരാൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറയുന്നു. വിദ്യാർത്ഥി രാഷ്ട്രീയത്തിലെയും അധ്യാപന രംഗത്തെയും പരിചയം സംരംഭക വഴിയിൽ വലിയ മുതൽക്കൂട്ടായിട്ടുണ്ടെന്ന്, ഡോ. ആസാദ് മൂപ്പൻ ഓർക്കുന്നു.
ബിസിനസ് എന്നത് തന്റെ ഡി.എൻ.എ. യിലുണ്ടായിരുന്നു
എങ്കിലും, സംരംഭകനാകുക ആയിരുന്നില്ല സ്വപ്നം. അവസരങ്ങൾ വന്ന് വാതിലിൽ മുട്ടുമ്പോൾ ഇതെന്തൊരു ശല്യം എന്ന് വിലപിക്കുകയല്ല വേണ്ടത്, വാതിൽ തുറന്ന് ആ അവസരങ്ങളെ പുണരുകയാണ് ചെയ്യേണ്ടത്. ഭാഗ്യത്തിനൊപ്പം, കഠിനാധ്വാനവും ടീം വർക്കും സംരംഭക വഴിയിൽ ആവശ്യമായ ഘടകങ്ങളാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
സമ്പത്തിന്റെ ഒരു പങ്ക് സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ഉന്നമനത്തിനായി നൽകണമെന്ന വിശ്വാസക്കാരനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ സമ്പത്തിന്റെ 20 ശതമാനം അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്.
ഒരു കോര്‍പ്പറേറ്റ് നായകനായി പതിനായിരങ്ങളെ നയിക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ ഒരു കല്‍പകഞ്ചേരിക്കാരനെ എപ്പോഴും ഇദ്ദേഹം കൂടെ കൊണ്ടു നടക്കുന്നു.
അതു കൊണ്ടു തന്നെ തന്റെ വളര്‍ച്ചയ്‌ക്കൊപ്പം സഹ ജീവികളുടെ വേദന അറിയുവാനും, അവരെ സാന്ത്വനിപ്പിക്കുവാനും ഡോ.ആസാദ് മൂപ്പന്‍ സമയം കണ്ടെത്താറുണ്ട്.
അതിനായി രൂപീകരിച്ച ഡോക്ടര്‍ മൂപ്പന്‍സ് ഫൗണ്ടേഷൻ വഴി ഇദ്ദേഹം നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. ഗള്‍ഫ് നാടുകളിലെ ലേബര്‍ ക്യാമ്പുകളില്‍ സൗജന്യ വൈദ്യ പരിശോധന, കേരളത്തിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള
ജനങ്ങള്‍ക്കായി കമ്മ്യൂണിറ്റി ഡയാലിസിസ് കേന്ദ്രങ്ങള്‍, സൗജന്യമായും കുറഞ്ഞ ചിലവിലും സാധുക്കള്‍ക്കായുള്ള വൈദ്യ സഹായം,
സേവ് ദി ലിറ്റില്‍ ഹാര്‍ട്ട് എന്ന പദ്ധതിയിലൂടെ കുട്ടികള്‍ക്ക്
നല്‍കി വരുന്ന ഹൃദയ ശസ്ത്രക്രിയ സഹായം, അംഗവൈകല്യവും ബധിരതയും ബാധിച്ച കുട്ടികള്‍ക്കായുള്ള വിദ്യാലയം എന്നിവ ഇതിനുദാഹരണങ്ങളാണ്. ഇതോടൊപ്പം തന്നെ ഏറെ
പിന്നോക്കം നില്‍ക്കുന്ന കോഴിക്കോടിനടുത്ത വാഴയൂര്‍ പഞ്ചായത്തിനെ ദത്തെടുത്ത്
ആ ഗ്രാമപഞ്ചായത്തിലെ
ജനങ്ങളുടെ ആരോഗ്യപരിപാലന രംഗത്ത് ഒരു പുത്തന്‍ സമവാക്യം തന്നെ സൃഷ്ടിച്ച് മുന്നേറുകയാണ് ഡോ.ആസാദ് മൂപ്പനും സംഘവും. മാത്രമല്ല, കോഴിക്കോട്
കോര്‍പ്പറേഷനിലെ മൂന്ന് വാര്‍ഡു കളിലുള്ള ആയിരക്കണക്കിന് നിര്‍ദ്ദന രോഗികള്‍ക്ക് സൗജന്യ
ചികിത്സയും, ആവശ്യമെങ്കില്‍ വിദഗ്ദ ചികിത്സയും നല്‍കി വരു ന്നുണ്ട്.
കൂടാതെ ബ്രസ്റ്റ് & സെർവിക്കല്‍ ക്യാന്‍സറിന് ഫലപ്രദമായ സ്‌ക്രീനിംഗ് പ്രോഗ്രാമും,
തന്റെ ഗ്രാമത്തില്‍ പഠനത്തില്‍
പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് മികച്ച ട്രെയിനിംഗും, കൗണ്‍സി
ലിംങ്ങും നല്‍കി, വിദ്യാഭ്യാസമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ ഡോ. ആസാദ് മൂപ്പന്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസിനീയമാണ്.
ഇതിന്റെ മറ്റൊരു തെളിവാണ് മിംസ് അക്കാഡമി ട്രസ്റ്റിന്റെ
കീഴില്‍ മലപ്പുറം ജില്ലയിലെ കാരഡില്‍ 32 ഏക്കര്‍ സ്ഥലത്തായി സ്ഥിതിചെയ്യുന്ന കാമ്പസ്.
ഈ കാമ്പസിലൂടെ 1100 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ഭാവി സുരക്ഷിത മാക്കിക്കൊണ്ടിരിക്കുന്നു.
ഈ കാമ്പസ് നാളെയുടെ പൊന്‍കിരണങ്ങളാണെന്ന തിൽ
സംശയമില്ല.
ഇവയ്ക്ക് എല്ലാത്തിനും പുറമെ,
മൂപ്പന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് (മൈല്‍സ്) എന്ന, ഇന്ത്യാ
മഹാരാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന ഒരു വന്‍ പദ്ധതി, ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ സ്വന്തം ഗ്രാമമായ കല്‍പകഞ്ചേരിയില്‍ വിജയപഥത്തില്‍
എത്തിക്കൊണ്ടിരിക്കുകയാണ്.
രുണ്ടു കോടി രൂപ ചിലവിട്ടാണ് ഈ പഞ്ചവത്സര പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
19 വാര്‍ഡുകളുള്ള വള്ളുവനാടന്‍ ഗ്രാമപഞ്ചായത്തിന്റെ സാമൂഹ്യ മാറ്റമാണ് ഈ പദ്ധതിയിലൂടെ മൈല്‍സ് നടപ്പിലാക്കിക്കൊണ്ടി രിക്കുന്നത്. വിദ്യഭ്യാസം, തൊഴില്‍, സ്ത്രീ ശാക്തീകരണം എന്നിവ അടങ്ങിയ ഈ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകൾക്ക് ഫലം കിട്ടിക്കഴിഞ്ഞതായി അനുഭവസ്ഥര്‍ സാക്ഷ്യം
പറയുന്നു.
ഇതു കുടാതെ ആസ്റ്റര്‍ ഡി.എം.ഹെല്‍ത്ത് കെയറിന്റെ മുപ്പതാം വാര്‍ഷികത്തോട്
അനുബന്ധിച്ച് പ്രഖ്യാപിച്ച ആസ്റ്റര്‍ വോളണ്ടിയേര്‍സ് പ്രോഗ്രം ഇതിനോടകം തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്.
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യയന്‍ പ്രഖ്യാപിച്ച , 2017 ദാനവര്‍ഷത്തിന് പിന്തുണയായാണ് ആസ്റ്റര്‍ വോളണ്ടിയേര്‍സ് പ്രോഗ്രം വിഭാവനം ചെയ്തത്. ഇതിനോടകം എട്ടായിരത്തോളം വോളണ്ടിയേര്‍സിനെ ഒരുമിച്ചു കൂട്ടി യുഎഇ, ഒമാന്‍, ബഹ്‌റിന്‍, ഖത്തര്‍, കെ എസ് എ, ജോര്‍ദ്ദാന്‍, ഇന്ത്യ, ഫിലിപ്പിന്‍സ് എന്നിവിടങ്ങളിലായി അര്‍ഹരായവര്‍ക്ക് കൈത്താങ്ങാവുന്നതിനോടൊപ്പം ആസ്റ്ററിന്റെ കീഴിലുള്ള 96 ക്ലിനിക്കുകളിലും 18 ഹോസ് പിറ്റലുകളിലുമായി സൗജന്യ ശസ്ത്ര ക്രിയകളും പരിശോധനകളും നടത്തി വരുന്നു. ഇതിനോടകം 732 സൗജന്യ ശസ്ത്രക്രിയകള്‍ ആസ്റ്റര്‍ വോളണ്ടേയര്‍സ് പ്രോഗ്രാമിന്റെ ഭാഗമായി നടത്തിക്കഴിഞ്ഞു. അതോടെപ്പം അര്‍ഹരായ ആയിരക്കണക്കിന് രോഗികള്‍ക്ക് സൗജന്യ
ശസ്ത്രക്രിയകളും പരിശോധനകളും, 1276 മെഡിക്ക ല്‍ ക്യാംപുകളും നടത്തി. മാത്രമല്ല രക്തദാന ക്യാംപുകളിലൂടെ 30,000 യൂണിറ്റ് രക്തം ശേഖരിക്കാനുള്ള സൗകര്യമൊരുക്കുന്ന യജ്ഞത്തിനും ആസ്റ്റര്‍ വോളണ്ടിയേര്‍സ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നൂറിലധികം ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ജോലി നല്‍കുന്ന ദൗത്യത്തിനും ആസ്റ്റര്‍ വോളണ്ടിയേര്‍സ് തുടക്കമിട്ടിട്ടുണ്ട്. അവിദഗ്ധ, വിദഗ്ധരായ തൊഴിലാളികള്‍ക്കായി പ്രാഥമിക ജീവന്‍ രക്ഷാമാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കുന്ന ക്ലാസ്സുകള്‍ സംഘടിപ്പിച്ചു.95,000 ലധികം പേര്‍ ഇതിനകം ഇത്തരം ക്ലാസുകളില്‍ പങ്കെടുത്ത് പരിശീലനം സ്വായത്തമാക്കി കഴിഞ്ഞു. 3,00000 പേര്‍ക്ക് പരിശീലനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2018, 2019 വര്‍ഷങ്ങളിലും ഈ ദൗത്യം തുടർന്നു.
ഡോ ആസാദ് മൂപ്പന്റെ ഈ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹിയ്ക്കുന്ന അംഗീകാരം എന്നോണം നിരവധി പുരസ്‌കാരങ്ങളും
ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
1990 കളിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത്
ആദ്യം ആരംഭിച്ച,
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്ന ഇദ്ദേഹം,
മലബാർ എയർപോർട്ട് ഡവലപ്മെന്റ് ആക്ഷൻ കമ്മിറ്റിയിലെ ഗൾഫ് ഏരിയ കൺവീനർ, കേരള മെഡിക്കൽ ബിരുദാനന്തര അസോസിയേഷൻ ഓഫ് ഇന്ത്യൻ മുസ്ലിം വിഭാഗത്തിന്റെ സ്ഥാപക ചെയർമാൻ,
കേരള സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഡയറക്ടർ, കെ.എസ്.ഐ.ഡി.സി.യുടെ (കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ) ഡയറക്ടർ,
കേരള യൂണിവേഴ്സിറ്റിയുടെ എക്സിക്യുട്ടീവ് പ്രസിഡന്റ് എ.കെ.എം.ജി.യുടെ സ്ഥാപക ചെയർമാനും, കുവൈറ്റ് യൂണിവേഴ്സിറ്റിയുടെ എക്സിക്യുട്ടീവ് പ്രസിഡണ്ടും കുവൈത്തിലെ യൂണിവേഴ്സിറ്റി കൗൺസിൽ അംഗവുമാണ്.
2004-ൽ ദുബായി ഗവൺമെന്റിന്റെ ദുബായി സർവ്വീസ് എക്സലൻസി അവാർഡ്,
2008-ൽ കേരളിയത്തിനു വേണ്ടി ബഹു. ചീഫ് ജെസ്റ്റിസ് കെ.ജി.ബാലകൃഷ്ണൻ സമ്മാനിച്ച കേരളിയ രത്ന അവാർഡ്,
2009-ൽ മികച്ച ഡോക്ടർക്കുള്ള കേരള സർക്കാരിന്റെ ബെസ്റ്റ് ഡോക്ടർ അവാർഡ്, ഗള്‍ഫിലെ അറബ് മേഖലയില്‍ ആരോഗ്യ പരിപാലന രംഗത്ത്
ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ള വ്യക്തിക്കുള്ള 2010- ലെ അറബ് ഹെല്‍ത്ത് അവാര്‍ഡ്,
സര്‍വ്വശ്രേഷ്ഠ ഭിഷഗ്വരനുള്ള 2009-ലെ കേരള സര്‍ക്കാര്‍ പുരസ്‌കാരം, അറബ് മേഖലയിലെ ഏറ്റവും മികച്ച ആരോഗ്യ സ്ഥാപനത്തിനുള്ള 2011-ലെ അറേബ്യന്‍ ബിസിനസ് അച്ചീവ്‌മെന്റ് അവാര്‍ഡ്,
2010-ൽ വിദേശ ഇന്ത്യക്കാർക്കായി കേന്ദ്ര സർക്കാർ എർപ്പെടുത്തിട്ടുള്ള പ്രവാസി ഭാരതി സമ്മാൻ,
2011-ൽ ഒരു ഭാരതീയൻ സ്വരാജ്യത്തിന് വേണ്ടി ചെയ്തു വരുന്ന സാമൂഹ്യ സേവനങ്ങൾ അംഗീകരിച്ചു കൊണ്ട് ഒരു വ്യക്തിക്ക് , ഭാരത സർക്കാർ നൽകി വരുന്ന ഭാരതത്തിലെ നാലാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമായ
പത്മശ്രീ, ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി. പ്രതിഭാ പട്ടേൽ ഇദ്ദേഹത്തിനു സമ്മാനിച്ചു.
2018-ൽ എഫ്. ഐ.സി.സി.ഐ എർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്
എന്നിവയെല്ലാം ഇവയില്‍
ചിലതു മാത്രം
ഒരു കൈകൊണ്ട് ജീവിത വിജയങ്ങള്‍ പൊരുതി നേടുമ്പോഴും മറു കൈകൊണ്ട് സ്വന്തം നാടിനെയും
നാട്ടാരെയും, കുടുംബത്തേയും എന്നും മാറോടു ചേര്‍ത്തു പിടിയ്ക്കുന്നു എന്നതാണ് മറ്റ് പ്രവാസി ബിസിനസ്സു കാരില്‍ നിന്നും ഡോ. ആസാദ് മൂപ്പനെ വ്യത്യസ്തനാക്കുന്നത്.
പലപ്പോഴും ബിസിനസ്സിന്റെ കെട്ടുപാടുകളില്‍ നിന്നകന്ന് ഭാര്യ നസിറയോടും മക്കളായ അലിഷ. സിഹാം, സേബ എന്നിവരോടും പേരക്കുട്ടികളോടുമൊപ്പം ചിലവഴിക്കുവാന്‍ സമയം കണ്ടെത്താറുള്ള ഡോ. ആസാദ്
മൂപ്പന്റെ അഭിപ്രായത്തില്‍, തന്റെ എല്ലാ വിജയങ്ങളുടേയും കാരണം ദൈവാനുഗ്രഹവും
സഹ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പിന്തുണയും കുടുംബത്തിന്റെ പ്രാര്‍ത്ഥനയുമാണ്.