ദോഹ :-ഖത്തറിൽ ജുമുഅ സമയ ത്ത് വാണിജ്യ വ്യവസായ സ്ഥാപന ങ്ങൾ അടച്ചിടണം, 12 സ്ഥാപന ങ്ങൾക്ക് ഇളവ്. വെള്ളിയാഴ്ച പ്രാർത്ഥനാ സമയത്ത് രാജ്യത്തെ വ്യാപാര, വ്യാവസായിക, പൊതു സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തെക്കുറിച്ച് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. ജുമുഅയുടെ ഒന്നാമത്തെ ബാങ്കു മുതൽ ഒന്നര മണിക്കൂർ വാണിജ്യ വ്യവസായ സ്ഥാപനങ്ങൾ അടച്ചിടാൻ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ തീരുമാനം പ്രാബല്യത്തിൽ വന്നു.അതേസമയം, പൊതുതാൽപര്യവും സമൂഹ ത്തിന്റെ ക്ഷേമവും പരിഗണിച്ച്, ചില സേവന മേഖലകൾക്ക് ഈ അടച്ചിടൽ ബാധകമായിരിക്കില്ല. ആശുപത്രികളും ഹോട്ടലുകളുമടക്കം പന്ത്രണ്ട് അവശ്യ സർവിസുകളെ ഈ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇളവു നൽകപ്പെട്ടവ ഒഴികെയുള്ള വാണിജ്യ, വ്യവസായ, പൊതു സ്ഥാപനങ്ങൾക്കെല്ലാം ഉത്തരവ് ബാധകമാണ്.
ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, സ്വകാര്യ ക്ലിനിക്കുകൾ, ഫാർമസികൾ, ഹോട്ടലുകളും താമസ സൗകര്യങ്ങളും, ഇന്ധന സ്റ്റേഷനുകൾ, രാജ്യത്തേക്കുള്ള പ്രവേശന കവാടങ്ങളായ വിമാനത്താവളത്തിലും തുറമുഖത്തിലും കരാതിർത്തിയിലും സ്ഥിതി ചെയ്യുന്ന വാണിജ്യ സ്ഥാപനങ്ങൾ, ടെലികമ്യൂണിക്കേഷൻ കമ്പനികൾ, വൈദ്യുത-ജലവൈദ്യുത ഉൽപാദന യന്ത്രങ്ങളുടെ നടത്തിപ്പു കേന്ദ്രങ്ങൾ, ബേക്കറികൾ, വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും എയർലൈൻ കമ്പനി ഓഫീസുകൾ, ഷിഫ്റ്റ് സംവിധാനത്തിൽ പൂർണസമയം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, കര-കടൽ-ആകാശമാർഗമുള്ള യാത്രക്കാരുടെ സഞ്ചാരം, ചരക്കുനീക്കം, പൊതുതാൽപര്യാർഥം അധികൃതർ നിശ്ചയിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയെ ഉത്തരവിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാ അതോറിറ്റികളും തങ്ങളുടെ അധികാരപരിധിയിൽ തീരുമാനം നടപ്പാക്കണമെന്ന് ഖത്തർ വാണിജ്യമന്ത്രാലയം ആവശ്യപ്പെട്ടു.