പ്രണയം, ഫ്രണ്ട്ഷിപ്പ്, ഇമോഷണൽ എല്ലാം നിറഞ്ഞുള്ള ഒരു ഫീൽ ഗുഡ് മൂവി’, വാക്കുകൾക്ക് അതീതമാണെങ്കിലും വർഷങ്ങൾക്കു ശേഷത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.
ചില സിനിമകൾ അങ്ങനെയാണ് പ്രേക്ഷകരുടെ ഹൃദയത്തോട് ചേർന്ന് നിൽക്കും പിന്നീട് അത് അവരുടെ ഹൃദയത്തിൻ്റെ ഭാഗമാകുകയും ചെയ്യും. വിനീത് ശ്രീനിവാസൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ധ്യാനും നിവിനും, പ്രണവും, .കല്യാണി പ്രിയദർശനും ഒന്നിക്കുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തെ നമുക്ക് അങ്ങനെ വിശേഷിപ്പിക്കാം.കണ്ട് തീയറ്റിൽ നിന്നും ഇറങ്ങിയാലും അതിലെ കഥാപാത്രങ്ങളും ചുറ്റുപാടുകളും പ്രേക്ഷകരുടെ മനസിൽ അങ്ങനെ കിടക്കും. ആ ഒരനുഭൂതിയായിരുന്നു വർഷങ്ങൾക്കു ശേഷത്തിലൂടെ പ്രേക്ഷകന് ലഭിച്ചത്. ‘പ്രണയം, ഫ്രണ്ട്ഷിപ്പ്, ഇമോഷണൽ എല്ലാം നിറഞ്ഞുള്ള ഒരു ഫീൽ ഗുഡ് മൂവി’, വാക്കുകൾക്ക് അതീതമാണ് ഈ സിനിമ.
ആദ്യ പകുതി പക്കാ ഫീൽ ഗുഡ് ഫ്രണ്ട്ഷിപ്പ് ബേസ് ചെയ്താണ് പോകുന്നത്. പതിയെ തുടങ്ങി സിനിമയിലേക്ക് പ്രേക്ഷകരെ അടുപ്പിച്ച് പീക്ക് ലെവലിൽ കൊണ്ടെത്തിക്കുന്നുണ്ട് വിനീത് എന്ന സംവിധായകനും തിരക്കഥാകൃത്തും.
തകർപ്പൻ കോമഡിയും നല്ല ഫീൽ ഗുഡ് മൊമന്റുകളും ചേർന്ന് സമ്പന്നമാണ് രണ്ടാം പകുതി. വർഷങ്ങൾക്കു ശേഷത്തിന്റെ നട്ടെല്ല് എന്നത് തിരക്കഥയാണ്. ലാഗ് വരാൻ ഒരുപാട് സാധ്യതകൾ ഉണ്ടായിരുന്ന സിനിമയാണ് വർഷങ്ങൾക്കു ശേഷം. പ്രത്യേകിച്ച ഫ്ലാഷ് ബാക്കിന്റെ അകമ്പടി ഉള്ളത് കൊണ്ട്. എന്നാൽ ഒരു ലഞ്ചനപോലും കൊണ്ടുവരാതെ, പക്ക എന്റർടെയ്മെന്റ് എലമെന്റോട് കൂടി ത്രൂ ഔട്ട് പ്രേക്ഷകരെ തിയറ്ററുകളിൽ പിടിച്ചിരുത്താൻ വിനീതിനും കൂട്ടർക്കും സാധിച്ചിട്ടുണ്ട്.
വേണു(ധ്യാൻ ശ്രീനിവാസൻ), മുരളി വിശ്വംഭരൻ(പ്രണവ് മോഹൻലാൽ), നിതിൻ മോളി(മുളംതുരുത്തി, നിവിൻ പോളി), കേശവദേവ്, ജയൻ കേശവദേവ്(അജു വർഗീസ്) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 70- 90 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. നാടകത്തോടും എഴുത്തിനോടും സിനിമയോടും പാട്ടിനോടും കമ്പമുള്ള സുഹൃത്തുക്കളാണ് വേണുവും മുരളിയും. സിനിമ എന്ന സ്വപ്നത്തിലേക്ക് വേണ്ടി ഇരുവരും മദ്രാസിലേക്ക് വണ്ടി കയറുന്നതും തുടർന്ന് നടക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം. ഗ്രാമീണ പശ്ചാത്തലത്തിൽ പ്രണയവും സൗഹൃദവും പറഞ്ഞ സിനിമ, പ്രേക്ഷകനെ മദ്രാസിലേക്ക് കൂട്ടി കൊട്ടുപോകുന്നത് വളരെ രസകരമായിട്ടാണ്.
ധ്യാൻ- പ്രണവ് കോമ്പോയുടെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ഇവരുടെ വൻ മേക്കോവറും നിറഞ്ഞ കയ്യടി അർഹിക്കുന്നുണ്ട്. ഇതുവരെ കാണാത്ത ലുക്കിൽ ധ്യാനിനെയും തന്നിലെ നടനെ സ്വയം പുതുക്കി ഞെട്ടിക്കുന്ന പ്രണവിനെയും പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. ഇരുവരിലെയും നടന്റെ ബെഞ്ച്മാർക്ക് സിനിമ എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. മോഹൻലാൽ- ശ്രീനിവാസൻ കോമ്പോയിലെ ഉദയനാണ് താരം, നാടോടിക്കാറ്റ് സിനിമകൾ പോലെ പുതുതലമുറയുടെ സംഗമമാണ് വർഷങ്ങൾക്കു ശേഷം എന്ന് തോന്നിപ്പിക്കുന്നുണ്ട്.
രണ്ടാം പകുതിയിലെ ഹൈലൈറ്റ് നിവിൻ പോളിയുടെ പൂണ്ടുവിളയാട്ടം ആണ്. നിവിനെ എങ്ങനെയാണോ പ്രേക്ഷകരും ആരാധകരും കാണാൻ ആഗ്രഹിച്ചത്. ആ നിവിനെ വിനീത് തിരിച്ചു തന്നിട്ടുണ്ട് ചിത്രത്തിൽ. അതാണ് വർഷങ്ങൾക്കു ശേഷത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നും. ഒരുപക്ഷേ ഇതുവരെ മറ്റൊരു സിനിമയിലും ലഭിക്കാത്ത ഇൻട്രോ പഞ്ചാണ് ഇതിൽ നിവിന് ലഭിച്ചിരിക്കുന്നതും. ഒപ്പം സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന വിമശനങ്ങൾക്ക് മറുപടി കൊടുക്കാനുള്ള അവസരവും വിനീത് നിവിന് നൽകിയിട്ടുണ്ട്.
ഷാൻ റഹ്മാന്റെയും അജു വർഗീസിന്റെയും പ്രകടനം എടുത്തു പറയേണ്ടുന്നതാണ്. തന്നിൽ ഏൽപ്പിച്ച കഥാപാത്രത്തെ എപ്പോഴത്തെയും പോലെ അജു ഗംഭീരം ആക്കിയപ്പോൾ, ധൈര്യത്തോടെ അഭിനയത്തിലും ചുവടുവപ്പ് നടത്താമെന്ന് ഷാൻ ഉറപ്പിക്കുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ മേക്കോവറും പ്രശംസനീയമാണ്. കല്യാണി പ്രിയദർശൻ(ആനി), നിത പിള്ള, നീരജ് മാധവ്, ബേസിൽ(പ്രദീപ്), അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ് എന്നിവർക്കൊപ്പം ചെറിയ വേഷങ്ങളിൽ വന്നിട്ട് പോകുന്നവർ വരെ തങ്ങളുടേതായ ഭാഗങ്ങൾ അതിമനോഹരമായി സ്ക്രീനിൽ എത്തിച്ചിട്ടുണ്ട്. വിനീത് ഒളിപ്പിച്ച് വച്ച ചില കഥാപാത്രങ്ങളും ഗംഭീരമാക്കിയിട്ടുണ്ട്.വിനീത് ശ്രീനിവാസൻ സിനിമകൾ എപ്പോഴും പാട്ടുകളാൽ സമ്പന്നമാണ്. അവസാനം ഇറങ്ങിയ ഹൃദയം പാട്ടുകളിൽ റെക്കോർഡ് ഇട്ടിരുന്നു. വർഷങ്ങൾക്കു ശേഷത്തിന്റെ കാര്യത്തിലും അതിൽ മാറ്റമൊന്നും ഇല്ല. ഓരോ സീനിലും പ്രേക്ഷകരിൽ ആവേശം നിറയ്ക്കാൻ സംഗീത സംവിധായകൻ അമൃത് രാംനാഥന് സാധിച്ചിട്ടുണ്ട്. ഒപ്പം ബാക്ഗ്രൗണ്ട് സ്കോറിനും. മലയാള സിനിമയിൽ അമൃതിന്റെ കോൺട്രിബ്യൂഷൻസ് ഇനിയും ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.