മനാമ :- ബഹ്‌റൈനിൽ ആദ്യത്തെ കുരങ്ങുപനി കേസ് കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് സംസ്ഥാന വാർത്താ ഏജൻസി ബിഎൻഎ വെള്ളിയാഴ്ച അറിയിച്ചു.
രോഗലക്ഷണങ്ങൾ കണ്ട് സംശയം തോന്നിയ ആരോഗ്യ പ്രവർത്തകർ രോഗനിർണയം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് രോഗം സ്ഥിരികരിച്ചത്. രോഗി വിദേശത്ത് നിന്ന് മടങ്ങിവന്നയാളാണെന്ന് മന്ത്രാലയം അറിയിച്ചു, ബിഎൻഎ കൂട്ടിച്ചേർത്തു.
ലോകരാജ്യങ്ങള്‍ക്കിടയില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ് കുരങ്ങ് പനി. കോവിഡ് വ്യാപനം പല രാജ്യങ്ങളിലും തുടരുന്നതിനിടെയാണ് കുരങ്ങ് പനി ആശങ്കയേറ്റുന്നത്. കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലാത്ത 12 രാജ്യങ്ങളില്‍ നിന്നാണ് ലോകാരാഗ്യ സംഘടനയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത്. സാധാരണയായി ആഫ്രിക്കയില്‍ കണ്ടുവരുന്ന കുരങ്ങ് പനി ആഫ്രിക്കയ്ക്ക് പുറത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ശാസ്ത്രലോകം ആശ്ചര്യവും ആശങ്കയും രേഖപ്പെടുത്തുന്നുണ്ട്.
ത്വക്കില്‍ അസാധാരണമായ വിധത്തിലുള്ള ചൊറിച്ചിലോ കുമിളകളോ ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പനി, തലവേദന, ത്വക്കില്‍ ചൊറിച്ചില്‍, കുമിളകള്‍ തുടങ്ങിയവയാണ് കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍. സ്വവര്‍ഗാനുരാഗികളായ പുരുഷന്‍മാരില്‍ രോഗവ്യാപനം കൂടുതല്‍ കാണപ്പെടുന്നതായി ലോകാരോഗ്യസംഘടന നേരത്തെ നിരീക്ഷിച്ചിരുന്നു.
കുരങ്ങ്, എലി എന്നിവയില്‍നിന്ന് രോഗം സംക്രമിക്കാനിടയുണ്ട്. കുരങ്ങുപനിയ്ക്ക് കാരണമായ വൈറസിന് രണ്ട് വകഭേദമാണുള്ളത്. പത്ത് ശതമാനം മരണനിരക്കുള്ള കോംഗോ വകഭേദവും ഒരു ശതമാനം മരണനിരക്കുള്ള പടിഞ്ഞാറന്‍ ആഫ്രിക്കന്‍ വകഭേദവും. ഗുരുതരരോഗലക്ഷണങ്ങള്‍ പ്രകടമാകാറുണ്ടെങ്കിലും ആഴ്ചകള്‍ക്കുള്ളില്‍ രോഗം മാറുന്നതായാണ് കണ്ടുവരുന്നത്. കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്.