ഡോണാപോള (ഗോവ): ഭാരതത്തിന് നാലായിരത്തോളം വർഷത്തെ അഭംഗുരമായ സാംസ്കാരികമായ ചരിത്രമുണ്ടന്നും ജാതി, മത, ദേശഭേദങ്ങൾക്കുമപ്പുറം ഏകാത്മകതയാണ് അതിന്റെ സ്ഥായിയായ സ്വത്വം എന്നും കേരള ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ഗോവ ഗവർണർ ശ്രീ.പി.എസ് ശ്രീധരൻ പിള്ളയുടെ 15 മാസം നീണ്ടുനിന്ന ഗോവ ഗ്രാമ സമ്പൂർണയാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഗോവ രാജ്ഭവൻ ദർബർ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോവയിലെ 191 പഞ്ചായത്തുകളും 421 ഗ്രാമങ്ങളും സന്ദർശിച്ച് അതാതിടങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികമായി സംവദിക്കുകയും ആയിരത്തിലേറെ കാൻസർ രോഗികൾക്കും ഡയാലിസിസ് ചെയ്യുന്ന ഡയബറ്റിക് രോഗികൾക്കും 91 സന്നദ്ധ സംഘടനകൾക്കും ധനസഹായം നൽകുകയും ചെയ്ത ഗോവ ഗവർണർ ശ്രീ.പി.എസ് ശ്രീധരൻ പിള്ളയുടെ പ്രവർത്തനങ്ങളെ ആരിഫ് മുഹമ്മദ് ഖാൻ ശ്ലാഖിച്ചു. മാനവസേവ മാധവസേവ എന്ന ഭാരതീയ ദർശനത്തിൽ വിശ്വസിക്കുന്നയാളാണ് ശ്രീധരൻ പിള്ളയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോവയിലെ മുഴുവൻ ഗ്രാമങ്ങളും സന്ദർശിച്ച് അവിടങ്ങളിലെ സാധാരണ ജനങ്ങളോടും ജനപ്രതിനിധികളോടും സംവദിക്കാൻ കഴിഞ്ഞതിനെ തന്റെ ജീവിതത്തിലെ ഒരു സുപ്രധാന നേട്ടമായി കാണുന്നുവെന്ന് ശ്രീധരൻ പിള്ള തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഭരണഘടനാ ദിനം കൂടിയാകയാൽ ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ശ്രീ.പി.എസ്. ശ്രീധരൻ പിള്ള പ്രഭാഷണം നടത്തി. ഗോവ നിയമസഭാ സ്പീക്കർ രമേഷ് തവാദ്കറുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കേന്ദ്രമന്ത്രി ശ്രീ.ശ്രീപദ് നായിക്, പ്രതിപക്ഷ നേതാവ് യൂറി അലിമാവോ , തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുൻ രാഷ്ട്രപതി ശ്രീ.രാംനാഥ് കോവിന്ദ്, ഹിമാചൽ പ്രദേശ് ഗവർണർ ശ്രീ.രാജേന്ദ്ര ആർലേക്കർ , കർണ്ണാടക ഗവർണർ ശ്രീ.തവർചന്ദ് ഗെലോട്ട്, ഗോവ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് എന്നിവരുടെ സന്ദേശങ്ങളും വായിക്കപ്പെട്ടു.
ഭാരതത്തിന്റേത് അഭംഗുരമായ സാംസ്കാരിക ചരിത്രം:ആരിഫ് മുഹമ്മദ് ഖാൻ
Related articles