ദുബായ്: -യുഎഇയിൽ നിന്ന് നാട്ടിലേക്ക് ടിക്കറ്റ് നിരക്കിൽ വൻകുറവ്. എന്നാൽ ഇത് പ്രവാസികൾക്കുള്ള എട്ടിൻ്റെ പണിയാണെന്നാണ് വിദ്ഗദഭിപ്രായം. ഏറെ കാലത്തിനുശേഷം യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് കുത്തനെ കുറഞ്ഞത് പ്രവാസികൾ ഏറെ ആശ്വാസമായിട്ടാണ് കാണുന്നത്. അതുകൊണ്ടുതന്നെ പലരും നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്തു കഴിഞ്ഞു. 6000 രൂപയാണ് മിക്ക വിമാനങ്ങളും ടിക്കറ്റിന് ഈടാക്കുന്നത്. എയർ ഇന്ത്യാ എക്സ്പ്രസിന് അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ഉള്ള വിമാനനിരക്ക് ആണ് 6000 രൂപയിൽ താഴെ മാത്രം.5,978 രൂപ (264 ദിർഹം) ആയിരുന്നു ഇന്നത്തെ നിരക്ക്. ചില സർവീസുകളിലെ അവശേഷിക്കുന്ന ടിക്കറ്റുകൾ ഇതിലും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. അബുദാബിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ നാട്ടിലെത്താനുള്ള നിരക്ക് 6,166 രൂപ (272.59 ദിർഹം) യാണ്.ക്രിസ്തുമസ് – പുതുവർഷം സീസണിലെ ഉയർന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ ചാർജ്ജ് അതിന്റെ അഞ്ചിൽ ഒന്ന് മാത്രമാണ്. 30 കിലോ ലഗേജും 7 കിലോ ഹാൻഡ് ബാഗേജും ഉൾപ്പെടെയുള്ള നിരക്കാണിത്. ചില ഓൺലൈൻ സൈറ്റുകളിൽ ഇതിലും കുറഞ്ഞ നിരക്ക് കാണിക്കുന്നുണ്ടെങ്കിലും അതിൽ ലഗേജ് ഉൾപ്പെടണമെന്നില്ല. യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.
അതേസമയം, കേരളത്തിൽ നിന്നുള്ള മടക്ക ടിക്കറ്റുകൾക്ക് ഇപ്പോഴും ഉയർന്ന നിരക്ക് തന്നെ നൽകണം. എയർ ഇന്ത്യാ എക്സ്പ്രസിൽ ഇന്ന് കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് 26,454 രൂപയാണ് നിരക്ക്. എയർ ഇന്ത്യയിൽ 29,962 രൂപയും നൽകണം. സ്പൈസ് ജെറ്റിലും ഇൻഡിഗോയിലും 30,000 രൂപയ്ക്കു മുകളിലാണ് വൺവേ ടിക്കറ്റ് നിരക്ക്. റമളാനോട് അനുബന്ധിച്ച് ടിക്കറ്റ് നിരക്ക്കൂടുവാനും സാധ്യതയുണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. അതിനാൽ റിട്ടേൺ ടിക്കറ്റ് നിരക്ക്കൂടി ഉറപ്പുവരുത്തി യാത്രകൾ പ്ലാൻ ചെയ്യുക. ഇല്ലെങ്കിൽ കിട്ടുക എട്ടിൻ്റെ പണിയായിരിക്കും.