ദുബായ് ;-അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിജീ വിശ്വാസികൾക്കായി തുറന്നുകൊടുത്തു . ഇന്നലെ വൈകിട്ട് സ്വാമിനാരായണ്‍ സൻസ്ഥയുടെ ആത്മീയ ഗുരു മഹന്ത് സ്വാമി മഹാരാജുൾപ്പടെയുളള പുരോഹിതന്മാരുടെ കാര്‍മികത്വത്തിലായിരുന്നു സമര്‍പ്പണ ചടങ്ങ്. യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക്ക് അൽ നഹ്യാനും ക്ഷണിക്കപ്പെട്ട അതിഥികളും ചടങ്ങിന് സാക്ഷ്യംവഹിക്കാൻ എത്തിയിരുന്നു.പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന യുഎഇ–ഇന്ത്യ ബന്ധം ഈ ക്ഷേത്രത്തിലൂടെ കൂടുതൽ ശക്തമായതിൻ്റെ സന്തോഷത്തിലാണ് യുഎഇയിലെ ഓരോ പ്രവാസി ഇന്ത്യക്കാരനും.
ബാപ്സ് ഹിന്ദു ശിലാക്ഷേത്രം;നാൾവഴി
ദുബായ് ഹൈവേയിൽനിന്നു മാറി അബു മുറൈഖ എക്സിറ്റ് 366, ഷെയ്ഖ് മക്തൂം ബിന്‍ റാഷിദ് റോഡിലാണ് (ഇ11) അബുദാബി സർക്കാർ നൽകിയ 27 ഏക്കർ സ്ഥലത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ഇന്ത്യയും യുഎഇയും തമ്മിലുള്ള ശാശ്വതമായ സൗഹൃദത്തിലേക്കും ഐക്യത്തിലേക്കും സഹകരണത്തിലേക്കും സാംസ്കാരിക പാലം പണിയുന്നതാണ് ഈ ക്ഷേത്രം. യുഎഇയുടെ കാരുണ്യവും ഔദാര്യവുമാണു പദ്ധതി സാധ്യമാക്കിയത്. ഇതിനായി സർക്കാരും അതിൻ്റെ ഭരണാധികാരികളും പൂർണ പിന്തുണ നൽകി. 2015ൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഭൂമി സംഭാവന നൽകിയത്.മന്ദിരം നിർമിക്കാൻ ആദ്യം 13.5 ഏക്കർ സ്ഥലം നല്‍കുകയും പിന്നീട് സഹിഷ്ണുതാവർഷം ആചരിച്ച 2019 ജനുവരിയിൽ 13.5 ഏക്കർ ഭൂമി കൂടിയും അനുവദിക്കുകയുമായിരുന്നു.ബാപ്സ് ഹിന്ദു മന്ദിറിന്റെ സമർപ്പണ ചടങ്ങിനായി യുഎഇയിലെത്തിയ മുഖ്യ പുരോഹിതനും ആഗോള ഹിന്ദു ആത്മീയാചാര്യനുമായമഹന്ത് സ്വാമി മഹാരാജിന് യുഎഇഭരണകൂടം കഴിഞ്ഞദിവസം അബുദാബിയിൽ ഗംഭീര വരവേൽപാണ് നൽകിയത്.ഇതിനകം ഓൺലൈനിൽ സന്ദർശനത്തിനു സമയം ബുക്ക് ചെയ്തവരെ 18നു പ്രവേശിപ്പിച്ചുതുടങ്ങും. എന്നാൽ, തിരക്ക് കാരണം യുഎഇയിലുള്ളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിനു ശ്രമിക്കാവു എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.