കോഴിക്കോട്: ഡോ.കെ. കുഞ്ഞാലിയെ ആഗസ്റ്റ് അഞ്ചിന് ഹോട്ടല്‍ അളകാപുരിയില്‍ വച്ച് കോഴിക്കോട് നഗരം ആദരിക്കുന്നു.ഹൃദ്‌രോഗ ചികിത്സാരംഗത്തുംജീവകാരുണ് മേഖലയിലും അരനൂറ്റാണ്ട് പിന്നിട്ട മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റ് ഡോ.കെ.കുഞ്ഞാലിയെ കോഴിക്കോട് നഗരം ആദരിക്കുന്നു. അഞ്ചിന് വെള്ളി വൈകീട്ട് 4.30ന് ഹോട്ടല്‍ അളകാപുരിയില്‍ നടക്കുന്ന പരിപാടി എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. ആതിഥേയ സംഘം ചെയര്‍മാന്‍ ഡോ.കെ മൊയ്തു അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ഉപഹാരസമര്‍പ്പണം നടത്തും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ പൊന്നാടയണിയിക്കും. എ.കെ.എം അഷറഫ് മഞ്ചേശ്വരം എം.ല്‍.എ വിശിഷ്ടാതിഥിയായി സംബന്ധിക്കും. ഡോ. കുഞ്ഞാലിക്ക് ആശംസകള്‍ നേര്‍ന്ന് ആതിഥേയ സംഘത്തിന്റെ അംഗങ്ങള്‍ പൊന്നാടയണിയിക്കും. ഡോ.കെ കുഞ്ഞാലി മറുപടി പ്രസംഗം നടത്തും. ജനറല്‍ കണ്‍വീനര്‍ ആര്‍.ജയന്ത്കുമാര്‍ സ്വാഗതവും കണ്‍വീനര്‍ പി.ഇസ്മയില്‍ നന്ദിയും പറയും.
കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന മലബാർ ഹോസ്പിറ്റലിലെ കാര്‍്് ഡിയോളജിസ്റ്റായ ഡോ. കുഞ്ഞാലി മനുഷ്യഹൃദയങ്ങളുടെ ചെറു തുടിപ്പുകള്‍പോലും മനസ്സിലാക്കുന്ന ഡോക്ടറാണ്. അദ്ദേഹം തന്നില്‍ വിശ്വാസം അര്‍പ്പിച്ചു വരുന്നവരുടെ ഹൃദയം കീറിമുറിയ്ക്കാതെ പകരം അവരുടെ ഹൃദയസുരക്ഷയ്ക്കായി ആ വ്യക്തിയുടെ ഹൃദയത്തിന്റെ ഓരോ സ്പന്ദനവും തിരിച്ചറിഞ്ഞ് അവരുടെ ഹൃദയം കൂടുതല്‍ സുരക്ഷിതമാക്കുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി അവരെ കരുത്തുറ്റ ഹൃദയത്തിനുടമകളാക്കി മാറ്റുകയാണ് പതിവ്.
പതിനാറു കൊല്ലം മുമ്പ് കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്ററുകാരാണ് ശരിക്കും കുഞ്ഞാലിയെ പുതിയ ചിന്തയിലേയ്ക്ക് നയിച്ചത്. അവര്‍ക്കുവേണ്ടി ബൈപ്പാസും ആന്‍ജിയോപ്ലാസ്റ്റിയുമെല്ലാം ഹൃദ്രോഗികള്‍ക്ക് ഗുണകരമാകുന്നുണ്ടോയെന്ന രീതിയിലുള്ള അന്വേഷണത്തില്‍ നിന്നാണ് ഈ രീതിയ്ക്ക് തുടക്കം കുറിക്കുന്നത്.
എട്ടു മാസത്തോളം ഇദ്ദേഹം നടത്തിയ പഠനത്തില്‍ ബൈപ്പാസ് നടത്തിയ ഹൃദ്രോഗികളിലാണ് ഓപ്പറേഷന്‍ ഒന്നും നടത്താത്തവരേക്കാള്‍ കൂടുതല്‍ മരണനിരക്ക് എന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞു. ഇതോടെ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള ജീവിതശൈലി രോഗത്തിനുള്ള ചികിത്സ ആത്യന്തികമായി ജീവിതശൈലി മാറ്റുകയാണെന്ന തിരിച്ചറിവാണ് ഇത്തരം ഒരു ചികിത്സാരീതി അവലംബിക്കുവാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഡോ. കുഞ്ഞാലി പറയുന്നു.
എന്നാല്‍ ഇത് തന്റെ കണ്ടുപിടുത്തമല്ലെന്ന് ഏറെ വിനീതനായി ഇദ്ദേഹം പറയുന്നു. മുൻ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ബുഷിന്റെ മെഡിക്കല്‍ അഡൈ്വസര്‍മാരിലൊരാളായിരുന്ന ഡോ. ഡീന്‍ ഓര്‍ണീഷിന്റെ നേതൃത്വത്തിലുള്ള ഏതാനും ഡോക്ടര്‍മാരാണ് ഇത്തരമൊരു ചികിത്സാരീതിയുടെ പ്രാധാന്യത്തെ ആദ്യമായി ലോകാടിസ്ഥാനത്തില്‍ സജീവ ചര്‍ച്ചാവിഷയമാക്കിയത്.ഇന്നിദ്ദേഹത്തിന്റെ ചികിത്സാരിതിയുടെ പേരും പെരുമയും ഏഴ് കടലും കടന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് അകത്തു നിന്ന് മാത്രമല്ല ആൻഡമാൻ, ലക്ഷദ്വീപ് ,അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ, ശ്രീലങ്ക, യു.എസ്.എ, യു.കെ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ, ഫിജി തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി രോഗികൾ അദ്ദേഹവുമായി ബന്ധപ്പെടാനും ചികിത്സ തേടാനുമായി ഡോ. കെ. കുഞ്ഞാലിയുടെ ഹാർട്ട് കെയർ സെന്ററിൽ തേടിയെത്താറുണ്ട്.
ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി പ്രബന്ധങ്ങളുടെ കര്‍ത്താവുകൂടിയായ ഡോ. കുഞ്ഞാലി എഴുതിയ ‘ശസ്ത്രക്രിയ കൂടാതെ ഹൃദയാഘാതചികിത്സ’ എന്ന പുസ്തകം സാധാരക്കാര്‍ക്കിടയില്‍ പോലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ മുന്‍മെമ്പര്‍ കൂടിയായ ഇദ്ദേഹത്തെ 2009-ല്‍ സത്യസായി ഗ്രൂപ്പ് ആദരിക്കുകയും പൊന്നാട ചാര്‍ത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അന്‍പതിലേറെ വര്‍ഷങ്ങളായി ബാഡ്മിന്റണ്‍ കളിക്കുന്ന ഡോ. കുഞ്ഞാലി കോഴിക്കോട് ഡിസ്ട്രിക്ടിന്റേയും കേരള സ്റ്റേറ്റിന്റേയും ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡണ്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്