ചെന്നൈ: -പ്രശസ്‌തനടനും സംവിധായ കനുമായ പ്രതാപ് പോത്തൻ (69)അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റിലായിരുന്നു അന്ത്യം. രാവിലെ വീട്ടുസഹായി വീട്ടിലെത്തിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ആരവമാണ് ആദ്യ സിനിമ. അവസാനം പുറത്തുവന്ന സിനിമ സിബിഐ5ആണ്. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലുള്ള 95 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു.
മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ അഭിനയം വളരെ ശ്രദ്ധനേടി.
1952ൽ തിരുവനന്തപുരത്ത് വ്യാപാരികളുടെ ഒരു കുടുംബത്തിലാണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.
1985-ൽ നടി രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. എന്നിരുന്നാലും, അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ അവർ വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ൽ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ദമ്പതികൾക്ക് 1991-ൽ ജനിച്ച കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012-ൽ അവസാനിച്ചു.
മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് – മലയാളം – തകര (1979)
മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് – മലയാളം – ചാമരം (1980)
ഒരു നവാഗത സംവിധായികൻറെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാർഡ് – മീണ്ടും ഒരു കാതൽ കഥൈ (1985)
മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് – മലയാളം – ഋതുഭേദം (1987)
ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാർഡ് – 22 ഫീമെയിൽ കോട്ടയം (2012)
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് – പ്രത്യേക ജൂറി അവാർഡ് – (2014) അടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്.