മനുഷ്യഹൃദയങ്ങളുടെ ചെറു തുടിപ്പുകള്‍പോലും മനസ്സിലാക്കുന്ന ഈ ഡോക്ടര്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചു വരുന്നവരുടെ ഹൃദയം കീറിമുറിയ്ക്കാതെ പകരം അവരുടെ ഹൃദയസുരക്ഷയ്ക്കായി ആ വ്യക്തിയുടെ ഹൃദയത്തിന്റെ ഓരോ സ്പന്ദനവും തിരിച്ചറിഞ്ഞ് അവരുടെ ഹൃദയം കൂടുതല്‍ സുരക്ഷിതമാക്കുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി അവരെ കരുത്തുറ്റ ഹൃദയത്തിനുടമകളാക്കി മാറ്റുകയാണ് പതിവ്
മനുഷ്യ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ തിരിച്ചറിയുന്നവരായിരിക്കണം ഡോക്ടര്‍മാര്‍. എന്നാല്‍എല്ലാ ഡോക്ടന്മാര്‍ക്കും അതിന് കഴിഞ്ഞെന്നു വരില്ല. അതിന് ദൈവാനുഗ്രഹവും മനസ്സില്‍ നന്മയും ഉണ്ടായിരിക്കണം. ഇത്തരത്തില്‍ ദൈവാനുഗ്രഹവും മനസ്സില്‍ നന്മയുമുള്ള ഒരു ഡോക്ടര്‍ക്കും ഒരാളുടെ പോലും ഹൃദയം കീറിമുറിയ്ക്കാനാവില്ല. പക്ഷെ ആ ഡോക്ടര്‍ ഒരു ഹൃദ്‌രോഗ വിദഗ്ധനാണെങ്കിലോ…? മനുഷ്യഹൃദയം കീറി മുറച്ചേപറ്റു., എന്നാല്‍ കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷക്കാലമായി ഒരു ഹൃദ്‌രോഗിയുടെ ഹൃദയം പോലും കീറി മുറിക്കാതെ അവരെ സ്വന്തം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച് സാന്ത്വനം നല്‍കുന്ന ഒരു ഡോക്ടര്‍ ഉണ്ടെന്നുപറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ…? ഇല്ലല്ലൊ…?
എന്നാല്‍ വിശ്വസിച്ചേ മതിയാകു. ഡോക്ടര്‍ കുഞ്ഞാലി എന്നാണ് അദ്ദേഹത്തിന്റെ പേര്.
കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന മലബാർ ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റാണിദ്ദേഹം. മനുഷ്യഹൃദയങ്ങളുടെ ചെറു തുടിപ്പുകള്‍പോലും മനസ്സിലാക്കുന്ന ഈ ഡോക്ടര്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചു വരുന്നവരുടെ ഹൃദയം കീറിമുറിയ്ക്കാതെ പകരം അവരുടെ ഹൃദയസുരക്ഷയ്ക്കായി ആ വ്യക്തിയുടെ ഹൃദയത്തിന്റെ ഓരോ സ്പന്ദനവും തിരിച്ചറിഞ്ഞ് അവരുടെ ഹൃദയം കൂടുതല്‍ സുരക്ഷിതമാക്കുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി അവരെ കരുത്തുറ്റ ഹൃദയത്തിനുടമകളാക്കി മാറ്റുകയാണ് പതിവ്.
കാസര്‍ക്കോട് ജില്ലയിലെ പൈവെളിക ഗ്രാമത്തില്‍ കര്‍ഷകനായിരുന്ന കുഡേല്‍ പോക്കര്‍ ഹാജിയുടേയും, ഖദീജ ഹജ്ജുമ്മയുടേയും നാലാമത്തെ പുത്രനായിട്ടായിരുന്നു കുഞ്ഞാലിയുടെ ജനനം. നാട്ടില്‍ നിന്നു തന്നെ കന്നഡഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മംഗലാപുരം സെന്റ് അലോസ് കോളേജില്‍ ് പ്രീഡിഗ്രിയും, കസ്തൂര്‍ഭാ മെഡിക്കല്‍ കോളേജില്‍ നിന്ന് റാങ്കോടെ എം.ബി.ബി.എസ്സും കരസ്ഥമാക്കി.
തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എം. ഡി. യും വെല്ലൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഡി. എം. (കാര്‍ഡിയോ) ബിരുദാനന്തരബിരുദവും വിജയകരമായി തന്നെ പൂര്‍ത്തിയാക്കി. 1972-ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വിഭാഗത്തില്‍ അദ്ധ്യാപകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് 1982-ല്‍ ലീവെടുത്ത് സൗദി അറേബ്യയില്‍ എത്തി. അവിടെ റിയാദ് നാഷണല്‍ ഹോസ്പിറ്റലില്‍ ഹൃദ്രോഗ വിഭാഗത്തിന്റെ തലവനായി തന്റെ പ്രവാസജീവിതം ആരംഭിച്ചു.
1989-ല്‍ നാട്ടില്‍ തിരിച്ചെത്തി. കോഴിക്കോട്, തലശ്ശേരി, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ വിസിറ്റിംഗ് ഡോക്ടറായി സേവനമനുഷ്ഠിച്ചു. കോഴിക്കോട് ഇഖ്‌റ ഹോസ്പിറ്റലിന്റെ പ്ലാനിംഗ് സ്റ്റേജ് മുതല്‍ കൂടെയുണ്ടായിരുന്ന ഇദ്ദേഹം 1998 മുതല്‍ ഇഖ്‌റ ഹോസ്പിറ്റലില്‍ മെഡിക്കല്‍ & എക്‌സിക്യൂട്ടീവ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
2004-ല്‍ അവിടെനിന്ന് പിരിഞ്ഞു. തുടര്‍ന്ന് 2005 മുതല്‍ കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലില്‍ സേവനം അനുഷ്ഠിച്ചു.
ബൈപ്പാസും, ആന്‍ജിയോപ്ലാസ്റ്റിയുമെല്ലാം ആശുപത്രികളുടെ മുഖ്യ വരുമാന സ്രോതസ്സായി നിലകൊള്ളുന്ന സമകാലികതയില്‍ ഡോ. കുഞ്ഞാലിയുടെ ഈ ശുഭോദായകമായ ചികിത്സയ്ക്ക് ഏറെ പ്രസക്തിയുണ്ട്. ഹൃദ്രോഗ ചികിത്സാരംഗത്ത് 48 വര്‍ഷം പിന്നിട്ടെങ്കിലും ഒരു പതിറ്റാണ്ടോളമായി ഇദ്ദേഹം ബൈപ്പാസ്, ആന്‍ജിയോപ്ലാസ്റ്റി എന്നിവയില്‍ നിന്ന് മാറിയുള്ള ഒരു ചികിത്സാരീതിയാണ് അവലംബിച്ചു വരുന്നത്.
പതിനാറു കൊല്ലം മുമ്പ് കാര്‍ഡിയോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്ററുകാരാണ് ശരിക്കും കുഞ്ഞാലിയെ പുതിയ ചിന്തയിലേയ്ക്ക് നയിച്ചത്. അവര്‍ക്കുവേണ്ടി ബൈപ്പാസും ആന്‍ജിയോപ്ലാസ്റ്റിയുമെല്ലാം ഹൃദ്രോഗികള്‍ക്ക് ഗുണകരമാകുന്നുണ്ടോയെന്ന രീതിയിലുള്ള അന്വേഷണത്തില്‍ നിന്നാണ് ഈ രീതിയ്ക്ക് തുടക്കം കുറിക്കുന്നത്.
എട്ടു മാസത്തോളം ഇദ്ദേഹം നടത്തിയ പഠനത്തില്‍ ബൈപ്പാസ് നടത്തിയ ഹൃദ്രോഗികളിലാണ് ഓപ്പറേഷന്‍ ഒന്നും നടത്താത്തവരേക്കാള്‍ കൂടുതല്‍ മരണനിരക്ക് എന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞു. ഇതോടെ ഹാര്‍ട്ട് അറ്റാക്ക് പോലുള്ള ജീവിതശൈലി രോഗത്തിനുള്ള ചികിത്സ ആത്യന്തികമായി ജീവിതശൈലി മാറ്റുകയാണെന്ന തിരിച്ചറിവാണ് ഇത്തരം ഒരു ചികിത്സാരീതി അവലംബിക്കുവാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഡോ. കുഞ്ഞാലി പറയുന്നു, ‘ബൈപ്പാസ് പോലുള്ളവയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് വീണ്ടും രോഗികളെ രോഗത്തിലേക്ക് തന്നെ തിരിച്ചെത്തിക്കുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ എത്തിക്കുന്നത്.
ബൈപ്പാസ് ചെയ്യുന്നതോടുകൂടി തങ്ങളുടെ ജീവിതം പഴയതുപോലെ ആകുമെന്ന് പ്രതീക്ഷിക്കുന്ന രോഗികള്‍ വീണ്ടും യാതൊരുവിധ നിയന്ത്രണവുമില്ലാതെ ജീവിതം തുടങ്ങുമ്പോള്‍ മിക്കവര്‍ക്കും വീണ്ടും ഹൃദയാഘാതം വരുന്നതായാണ് കാണുന്നത്.’ ഇങ്ങനെ രണ്ടും മൂന്നും പ്രാവശ്യം ബൈപ്പാസ് ചെയ്ത രോഗികള്‍പോലും ഡോ. കുഞ്ഞാലിയുടെ അടുത്ത് ചികിത്സ തേടിയെത്തുന്നുണ്ട്. ആന്‍ജിയോപ്ലാസ്റ്റി ചെയ്തതിലുള്ള തകരാറുകള്‍ കൊണ്ട് വീണ്ടും ബ്ലോക്ക് വന്ന രോഗികള്‍വരെയുണ്ട് ഇക്കൂട്ടത്തില്‍. പഴയതിനെ അപേക്ഷിച്ച് ഇപ്പോള്‍ ബൈപ്പാസ്, ആന്‍ജിയോപ്ലാസ്റ്റികള്‍ പരാജയപ്പെട്ടു വരുന്നതും ഏറെ പഠിക്കപ്പെടേണ്ട വിഷയമാണെന്നും ഡോ. കുഞ്ഞാലി നിരീക്ഷിക്കുന്നു.
എന്നാല്‍ ഇത് തന്റെ കണ്ടുപിടുത്തമല്ലെന്ന് ഏറെ വിനീതനായി ഇദ്ദേഹം പറയുന്നു. മുൻ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ്ജ് ബുഷിന്റെ മെഡിക്കല്‍ അഡൈ്വസര്‍മാരിലൊരാളായിരുന്ന ഡോ. ഡീന്‍ ഓര്‍ണീഷിന്റെ നേതൃത്വത്തിലുള്ള ഏതാനും ഡോക്ടര്‍മാരാണ് ഇത്തരമൊരു ചികിത്സാരീതിയുടെ പ്രാധാന്യത്തെ ആദ്യമായി ലോകാടിസ്ഥാനത്തില്‍ സജീവ ചര്‍ച്ചാവിഷയമാക്കിയത്.ഇന്നിദ്ദേഹത്തിന്റെ ചികിത്സാരിതിയുടെ പേരും പെരുമയും ഏഴ് കടലും കടന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് അകത്തു നിന്ന് മാത്രമല്ല ആൻഡമാൻ, ലക്ഷദ്വീപ് ,അയർലൻഡ്, സ്വിറ്റ്‌സർലൻഡ്, സിംഗപ്പൂർ, മലേഷ്യ, നേപ്പാൾ, ശ്രീലങ്ക, യു.എസ്.എ, യു.കെ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ, ഫിജി തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള നിരവധി രോഗികൾ അദ്ദേഹവുമായി ബന്ധപ്പെടാനും ചികിത്സ തേടാനുമായി ഡോ. കെ. കുഞ്ഞാലിയുടെ ഹാർട്ട് കെയർ സെന്ററിൽ തേടിയെത്താറുണ്ട്.
വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും മലയാള വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത ഇദ്ദേഹം സ്വകാര്യ പഠനത്തിലൂടെ ഹിന്ദി, മലയാളം പ്രാഥമിക-മധ്യമ-
രാഷ്ട്രാഭാഷാ പരീക്ഷകള്‍ പാസായിട്ടുള്ള ഇദ്ദേഹത്തിന് റിയാദ് നാഷണല്‍ ഹോസ്പിറ്റലില്‍ ജോലി നോക്കിരുന്ന (1984-ല്‍) വ്യത്യസ്ത സേവനത്തിനുള്ള അവാര്‍ഡ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്. 1981-ലെ ഹജ്ജ് മിഷനില്‍ അംഗമായിരുന്ന ഇദ്ദേഹം 1988-ല്‍ ജോര്‍ദാനിലെ അമ്മാനില്‍ നടന്ന പ്രഥമ പാന്‍ അറബ് കാര്‍ഡിയോളജി സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായിരുന്നു.
ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി പ്രബന്ധങ്ങളുടെ കര്‍ത്താവുകൂടിയായ ഡോ. കുഞ്ഞാലി എഴുതിയ ‘ശസ്ത്രക്രിയ കൂടാതെ ഹൃദയാഘാതചികിത്സ’ എന്ന പുസ്തകം സാധാരക്കാര്‍ക്കിടയില്‍ പോലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ മുന്‍മെമ്പര്‍ കൂടിയായ ഇദ്ദേഹത്തെ 2009-ല്‍ സത്യസായി ഗ്രൂപ്പ് ആദരിക്കുകയും പൊന്നാട ചാര്‍ത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അന്‍പതിലേറെ വര്‍ഷങ്ങളായി ബാഡ്മിന്റണ്‍ കളിക്കുന്ന ഡോ. കുഞ്ഞാലി കോഴിക്കോട് ഡിസ്ട്രിക്ടിന്റേയും കേരള സ്റ്റേറ്റിന്റേയും ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡണ്ടായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അതേപോലെതന്നെ കാര്‍ഡിയോളജിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കേരളഘടകത്തിന്റെ മുന്‍ പ്രസിഡണ്ടും കേരള ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ മുന്‍ ചെയര്‍മാനുമായിരുന്നു. ഇദ്ദേഹം ഈ പദവി അലങ്കരിച്ചിരുന്ന കാലത്താണ് ആ സ്ഥാപനം പുനരുദ്ധാരണം ചെയ്യപ്പെട്ടത്. ഭാരതീയ ഭിഷഗ്വര സംഘടന, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഇലക്‌ട്രോ കാര്‍ഡിയോളജി, ഇന്ത്യന്‍ അക്കാഡമി ഓഫ് ഇക്കോ കാര്‍ഡിയോഗ്രാഫി എന്നിവയില്‍ ആജീവാനന്തഅംഗവും, കോഴിക്കോട് മെഡിക്കല്‍ കോളേജ് അധ്യാപക സംഘടനയിലെ വൈസ് പ്രസിഡണ്ട്, കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സിലില്‍ 2003-05 കാലയളവില്‍ ഗവേണിംങ് ബോഡി അംഗം, ഇന്ത്യന്‍ അക്കാദമി ഓഫ് ഇലക്‌ട്രോ കാര്‍ഡിയോഗ്രാഫി കേരള ഘടകത്തില്‍ 2013-ല്‍ അംഗം, ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി അംഗം, കൊച്ചി റെന ഇവന്റ് ഹബ്ബിന്റെ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചുവരുന്നു.
2005 മുതല്‍ കോഴിക്കോട് നാഷണല്‍ ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. കുഞ്ഞാലിയെ കേരളാസ്റ്റേറ്റ് ഐ.എം.എ യും, റോട്ടറി ഡിസ്ട്രിക് 3202 ഉം എയ്‌ഞ്ചെല്‍സും ചേര്‍ന്ന് ഢീരമശേീിമഹ ഋഃരലഹഹലിരല അംമൃറഉം. (2013), മീഡിയാ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് 2014ലെ ഗാന്ധിദര്‍ശന്‍ അവാര്‍ഡും, (ഇദ്ദേഹത്തോടൊപ്പം അണ്ണാഹസാരെക്കും കര്‍ണ്ണാടക ഹെല്‍ത്ത് മിനിസ്റ്റര്‍ക്കുമാണ് ഈ അവാര്‍ഡ് ലഭിച്ചത്.) ഇന്‍ഡോ- അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ഈ വര്‍ഷത്തെ ഗ്ലോബല്‍ എക്‌സലന്‍സി അവാര്‍ഡും നല്‍കി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി. ഇത്തരത്തില്‍ അര്‍ഹതയ്ക്കുള്ള അംഗീകാരമെന്നോണം ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി അവാര്‍ഡുകള്‍ ഡോ. കുഞ്ഞാലിയെ തേടിയെത്തിയിട്ടുണ്ട്.
പ്രമുഖ വ്യവസായി എ. ബി. അബ്ദുള്‍ ഖാദറിന്റെ പുത്രിയായ രഹയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ലണ്ടനില്‍ നിന്ന് എം. ബി. എ കരസ്ഥമാക്കിയ മകന്‍ അബുസുല്‍ഫിക്ക് ദുബായ് സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കില്‍ സീനിയര്‍ മാനേജരായിരുന്നു, ഇപ്പോള്‍ കേരളം, യു. എ. ഇ., സൗദി എന്നിവിടങ്ങളിലായി ബിസിനസ് ചെയ്യുന്നു. സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ പുത്രി ലസിതയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. എം. ബി. എ. റാങ്ക് ഹോള്‍ഡറായ മകള്‍ ലുലു മെര്‍ജില്‍ കേരളം, ദുബായ്, ലണ്ടന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ച ശേഷം പ്രശസ്ത രാജകുടുംബാംഗവും ഹോങ്കോംഗിലെ ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനുമായ ഭര്‍ത്താവ് പര്‍വേസ് മെഹ്മൂദിനോടൊപ്പം ഹോങ്കോംഗില്‍ താമസിക്കുന്നു.
എം. സി. എ. ബിരുദധാരിയായ ഇളയ മകന്‍ അഖ്ദര്‍ സ്വദേശത്തേയും വിദേശത്തേയും നിരവധി കമ്പനികളില്‍ ജോലി ചെയ്ത അനുഭവ സമ്പത്തുമായി കൊച്ചി- ദുബായ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ബിസിനസ് ചെയ്തു വരുന്നു. ഖത്തറിലെ പ്രമുഖ വ്യവസായിയായ എം. പി. ഹസ്സന്‍ കുഞ്ഞിന്റെ പുത്രി ഹസീബയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മെഹര്‍ജെബിന്‍ഖാലിദ്, അമീര്‍ കുഡേല്‍, മിഷേല്‍, അലീന, ആലിയ എന്നിവര്‍ പേരക്കുട്ടികളാണ്.
‘ഇദ്ദേഹത്തിന്റെ ഔദ്യോഗിക പൊതു ജിവിതത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുന്നത് ഭാര്യ രഹയാണ്. റെനാ ഇവന്റ് ഹബ്ബ് ഓഫ് കൊച്ചിയുടെ മാനേജിംഗ് ഡയറക്ടറായ ഇവരുടെ സഹകരണത്തോടെ തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റേയും, സാമൂഹ്യ സേവനത്തിന്റേയും പുത്തന്‍ പാന്ഥാവുകള്‍ പിന്നിടുകയാണ് ഡോ. കുഞ്ഞാലി. ഇതിന് ഗതിവേഗമരുളുന്നതാവട്ടെ ഇദ്ദേഹത്തിലുടെ ജീവിതത്തിലേക്ക് തിരിച്ചു വന്ന ആയിരക്കണക്കിന് ഹൃദ്‌രോഗികളുടെ പ്രാര്‍ത്ഥനയും.
ഇതുകൂടിവായിയ്ക്കുക :
ബിൽഗേറ്റ്സിന്റെ വിജയരഹസ്യങ്ങൾ https://malayalavanijyam.com/ബിൽഗേറ്റ്സിന്റെ-വിജയരഹ-2/